Monday, October 16, 2017

ഓയൂർ ആശാന്റെ 100 ജന്മവാർഷികത്തിന്റെ ഉദ്‌ഘാടനവും ഓയൂർ കൊച്ചുഗോവിന്ദ പിള്ള സ്മാരക കലാകേന്ദ്രത്തിന്റെയും ഉദ്‌ഘാടനവും 19 .10 .2017 ബുധനാഴ്ച   നു കലാകേന്ദ്രത്തിൽ വച്ച് നടക്കുന്നു.കലാകേന്ദ്രത്തിന്റെ ഉദ്‌ഘാടനം ബഹു .സാംസ്‌കാരിക വകുപ്പ് മന്ത്രി A K ബാലൻ നിർവ്വഹിക്കുന്നു.പ്രസ്തുത പരിപാടിയിൽ ഓയൂർ ആശാൻ കുടുംബ ട്രസ്റ്റ് ഏർപ്പെടുത്തിയ പ്രഥമ ഓയൂർ ആശാൻ കഥകളി പുരസ്‌കാരം, കഥകളി ആചാര്യൻ പദ്മഭൂഷൺ ശ്രീ മടവൂർ വാസുദേവൻ നായർക്ക് നൽകി ആദരിക്കുന്നു.

കഥകളിയിലെ രാജഹംസം.
കേരളത്തിന്റെ തനതു കലാരൂപങ്ങളിൽ പ്രഥമ ഗണനീയമാണ് കഥകളി. അവാച്യമായ ദൃശ്യ സൗന്ദര്യവും ശ്രവണ സുഖവും പകർന്ന് ആസ്വാദനത്തിന്റെ ആനന്ദത്തിലേക്ക് ആസ്വാദകരെ കൊണ്ടെത്തിക്കുമ്പോഴാണ് കഥകളി എന്ന കലാരൂപം പൂർണതയിലെത്തുന്നത്.ഒരു കഥകളി കലാകാരൻ രൂപപ്പെടുന്നത് വർഷങ്ങളായുള്ള ആത്മ സമർപ്പണത്തിന്റെ ഭാഗമായാണ് .കഥാപാത്രങ്ങളെ തന്മയീ ഭാവത്തോടെ പ്രേഷകരുടെ മനസ്സിലേക്ക് സന്നിവേശിപ്പിക്കാൻ നൃത്യം, നൃത്തം, നാട്യം എന്നിവയെ ആംഗികവും സാത്വികവുമായ അഭിനയ ഉപാധികളോടെ സമന്വയിപ്പിച്ചു അവതരിപ്പിക്കുമ്പോൾ മാത്രമാണ് കഥകളി കലാകാരനും കഥാപാത്രവും തമ്മിലുള്ള അകലം കുറയുന്നത് .കേളി, വന്ദനശ്ലോകം, പുറപ്പാട് തുടങ്ങി മേളപദം എത്തുമ്പോൾ അണിയറയിൽ ആടാൻ പോകുന്ന കഥാപാത്രത്തിന്റെ എത്ര കണ്ടു ഉൾകൊള്ളാൻ സാധിക്കുന്നു എന്നത് ഒരു കലാകാരനെ സംബന്ധിച്ചടുത്തോളം ഒരു വെല്ലുവിളിയാണ്.അപ്രസക്തങ്ങളായ കഥാപാത്രങ്ങളെ തന്റെ തന്റെ അഭിനയ ചാരുത കൊണ്ട് പ്രസക്തങ്ങളാക്കിയ ഒട്ടനവധി കലാകാരൻമാർ ഉണ്ട് . ഉണ്ണായി വാര്യർ എഴുതിയ നളചരിതം ആട്ടകഥയിലെ ഹംസം എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ കഥകളി ആചാര്യൻ ശ്രീ ഓയൂർ കൊച്ചുഗോവിന്ദ പിള്ള അത്തരത്തിലുള്ള മഹാനായ കലാകാരൻ ആയിരുന്നു. 8 വയസ്സുമുതൽ കപ്ലിങ്ങോടൻ ചിട്ടയിൽ കഥകളി അഭ്യസിച്ച അദ്ദേഹം 85 വയസ്സുവരെ അരങ്ങിൽ തുടർന്നു.ആശാന്റെ ഹംസത്തിനു പ്രേഷകരുടെ ഇടയിൽ വലിയ സ്വീകാര്യത ആയിരുന്നു.ഒരു പക്ഷിയുടെ ചേഷ്ടകളെ സസൂഷ്മം നിരീക്ഷിച്ചു ഹംസമെന്ന കഥാപാത്രത്തിലേക്ക് പകരുമ്പോൾ ആഗികം എന്ന അഭിനയ ഉപാധിയോട് പൂർണമായി നീതി പുലർത്തുന്നതായി .അതുകൊണ്ടാണ് അദ്ദേഹത്തെ കഥകളിയിലെ രാജഹംസം ആയി പ്രേഷകരുടെ മനസ്സിൽ ഇടം നേടാൻ സാധിച്ചത്.പുരസ്‌കാരങ്ങൾ നേടി പ്രശസ്തിയുടെ പടവുകൾ ഒന്നൊന്നായി കയറുമ്പോഴും വിനായാന്വിതനായി ഓയൂർ എന്ന കൊച്ചുഗ്രാമത്തിന്റെ പേര് കടൽ കടത്തി.ഓയൂരിനെ ലോക സാംസ്‌കാരിക ഭൂപടത്തിൽ ഇടം നേടിക്കൊടുക്കുവാൻ സഹായിച്ചത് ആശാന്റെ കഥകളിയോടുള്ള ആത്യന്തികമായ അർപ്പണം ഒന്നുമാത്രമാണ്.ഒരു ആയുസ്സ് മുഴുവൻ കഥകളിക്കുവേണ്ടി ഉഴിഞ്ഞു വച്ച ഓയൂർ ആശാൻ 92 വയസ്സിൽ അരങ്ങൊഴിഞ്ഞു.തിരശീലയ്ക് പിന്നിൽ മറഞ്ഞെങ്കിലും നടന സൗന്ദര്യത്തിന്റെ കളഹംസമായി കാലം ഇന്നും അദ്ദേഹത്തെ അനശ്വരനാക്കുന്നു.